Sunday, August 24, 2008

പെന്തിക്കോസ്‌തുകാർ മദ്ധ്യതിരുവിതാംകൂറിന്‌ നല്‌കിയ സംഭാവനകൾ

1925-ൽ റോബർട്ട്‌ കുക്ക്‌ എന്നൊരു സായിപ്പ്‌ ഇവിടെയെത്തി 63 പേരെ സ്‌നാനം കഴിപ്പിച്ചതോടെയാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭകളുടെ ആരംഭം കുറിക്കുന്നത്‌. അന്നുമുതൽ ഇന്നോളം നൂറുകണക്കിന്‌ സംഘങ്ങളാണ്‌ കേരളത്തിൽ പെന്തിക്കോസ്‌തുസഭ എന്ന പേരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. (ഒരുപക്ഷേ ഇതുപോലെ പൊട്ടിമുളയ്ക്കുൻ കഴിവുള്ള കേരളത്തിലെ മറ്റൊരു വിഭാഗം കേരളാകോൺഗ്രസ്‌ മാത്രമായിരിക്കും) കേരളത്തിൽ പെന്തിക്കോസ്‌തു വിശ്വാസത്തിലേക്ക്‌ ചേക്കേറിയവരിൽ നല്ലൊരു പങ്കും സഭാനേതൃത്വങ്ങളുടെ ഭിന്നിപ്പിൽ മനം മടുത്ത ഇതരസഭാവിശ്വാസികളാണ്‌. അതുതന്നെയാവട്ടെ, ഒരു കാലത്ത്‌ കത്തോലിക്ക സഭയും മലങ്കര കത്തോലിക്ക സഭയും സ്‌കൂളുകളിലേക്ക്‌ ജോലി വാഗ്ദാനം ചെയ്‌ത്‌ സഭ മാറ്റിയതുപോലെ ഗൾഫിലേക്കും അമേരിക്കയിലേക്കും വിസയും ജോലിയും സമ്മാനിച്ച്‌ കൊണ്ടുപോയതുമാണ്‌. പിന്നെ പോയ കുറച്ചുപേർ അവരുടെ സുവിശേഷയോഗങ്ങളിലെ മാസ്‌ ഹിസ്റ്റീരിയ നല്‌കുന്ന ഉന്മാദങ്ങളിൽ വീണുപോയ പാവങ്ങളാണ്‌. അത്തരക്കാരുടെ കുത്തൊഴുക്ക്‌ തടയാനാണ്‌ കത്തോലിക്കസഭ മൗനസമ്മതത്തോടെ പോട്ട പോലുള്ള ആത്മീയവ്യാപാരസ്ഥാപനങ്ങൾ ആരംഭിക്കുന്നത്‌.
കേരളത്തിലെ മതസൗഹാർദ്ദാന്തരീക്ഷത്തിന്‌ പെന്തിക്കോസ്‌തു സഭ സമ്മാനിച്ച സംഭാവന എന്തെന്ന് ഇത്തരുണത്തിൽ ആലോചിക്കുന്നത്‌ നന്നായിരിക്കും. കഴിഞ്ഞ രണ്ടായിരം വർഷത്തെ പാരമ്പര്യമാണ്‌ കേരളത്തിലെ പാരമ്പര്യസഭകൾ അവകാശപ്പെടുന്നത്‌. ഈ ചരിത്രത്തിൽ എവിടെയും കേരളത്തിലെ ക്രിസ്‌തീയസഭ ഹൈന്ദവമതവുമായിട്ടോ ഇസ്ലാം മതവുമായിട്ടോ സംഘർഷത്തിൽ ഏർപ്പെടേണ്ടി വന്നിട്ടില്ല. പരസ്പരമുള്ള കൊടുക്കുവാങ്ങലുകളിലൂടെയാണ്‌ ഈ മതങ്ങൾ ഇവിടെ കഴിഞ്ഞത്‌. എന്നാൽ കഴിഞ്ഞ അരനൂറ്റാണ്ടിനകത്ത്‌ കേരളത്തിലെ, പ്രത്യേകിച്ച്‌ മദ്ധ്യതിരുവിതാംകൂറിലെ സാമുദായിക സൗഹാർദ്ദം തകർക്കുന്നതിൽ പെന്തിക്കോസ്‌തു സഭ വഹിച്ച പങ്ക്‌ ആർക്കും തള്ളിക്കളയാനാവില്ല. ഇവരുടെ ലഘുലേഖകളും പ്രസംഗങ്ങളും മനുഷ്യന്റെ സാധാരണ ചെയ്‌തികളെപ്പോലും പാപങ്ങളായി വ്യാഖ്യാനിക്കുകയും രക്ഷ എന്നത്‌ ഞങ്ങളിലൂടെ മാത്രം - പെന്തിക്കോസ്‌തിൽ തന്നെ ഏതുവിഭാഗമാണോ അവരിക്കൂടി മാത്രം - ലഭ്യമാകുന്ന ഒന്നാണെന്ന് പ്രകരിപ്പിക്കുകയും ചെയ്യുന്നു. ഗാന്ധിജിയും മദർത്തെരേസയും പെന്തിക്കോസ്‌തുകാർ അല്ലായിരുന്നു എന്നതുകൊണ്ട്‌ അവർക്ക്‌ ഒരിക്കലും സ്വർഗ്ഗത്തിൽ പോകാൻ (?) കഴിയില്ലെന്നു വരെ പറയാൻ ഇവർക്ക്‌ ധൈര്യമുണ്ടായി. ഭാരതത്തിലെ രണ്ടായിരം വർഷത്തെ ക്രിസ്‌തീയ പാരമ്പര്യത്തെ തമസ്‌കരിക്കുകയും പെന്തിക്കോസ്‌തുകാരുടെ ആവിർഭാവത്തിനുശേഷമാണ്‌ കേരളത്തിൽ യഥാർത്ഥ ക്രിസ്‌ത്യാനികൾ ഉണ്ടായത്‌ എന്നൊരു വ്യാജ ചരിത്രം സൃഷ്ടിക്കുകയുമാണ്‌ ഇതിലൂടെ അവർ ചെയ്യുന്നത്‌. ഇവർ പടച്ചുവിടുന്ന ലഘുലേഖകളും വഴിയോരപ്രസംഗങ്ങളും കേരളത്തിൽ എത്രപേരെ ക്രിസ്‌തീയ വിശ്വാസത്തിലേക്ക്‌ ആകർഷിക്കാൻ കഴിഞ്ഞു..? കഴിഞ്ഞില്ല എന്നു മാത്രമല്ല, ക്രിസ്‌തുമതത്തെ തെറ്റായ മനസിലാക്കാനും അവരെ സ്വന്തം മതത്തിലെ മൗലികവാദികളാക്കി തീർക്കാനുമാണ്‌ ഇത്‌ ഉപകരിച്ചത്‌.
മദ്ധ്യതിരുവിതാം കൂറിലെ ആർ.എസ്‌.എസിന്റെ വളർച്ചയ്ക്ക്‌ പെന്തിക്കോസ്തുകാർ നല്‌കിയ സംഭാവന എടുത്തുപറയേണ്ടതാണ്‌. ഇവരുടെ പ്രസംഗങ്ങളിൽ അന്യമതസ്ഥരെ കളിയാക്കുന്നതും ദുഷിക്കുന്നതും ഒരു പതിവായിത്തീർന്നിട്ടുണ്ട്‌. ജനാധിപത്യസംവിധാനത്തിൽ സ്വന്തം മതം പ്രചരിപ്പിക്കുവാൻ ആർക്കും അവകാശമുണ്ട്‌. എന്നാൽ അത്‌ ഇതര വിശ്വാസികളെ ഇക്ഴ്ത്തിക്കൊണ്ടാവരുത്ത്‌ എന്ന സാമാന്യ മര്യാദ 'ആത്മീയാവേശം' കയറിയ ഇവർ പലപ്പോഴും മറന്നുപോകുന്നു. കാലങ്ങളായി ഈ ആക്ഷേപം സഹിച്ച്‌ ക്ഷമയുടെ നെല്ലിപ്പലക കണ്ട ചിലരാണ്‌ വിദേശ മിഷണറിയായ ഹൂപ്പറുടെ കൈ വെട്ടിയതും പത്തനംതിട്ട ജില്ലയിൽ നടത്തിയ ഒരു സുവിശേഷ യോഗത്തിൽ ലൈറ്റ്‌ ഓഫ്‌ ചെയ്‌ത്‌ അടി കൊടുത്തതും. കൊടുത്തുപോകും അല്ലെങ്കിൽ അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ പതാകയ്ക്ക്‌ പുതിയ വ്യാഖ്യനം കൊടുത്ത ആ കുപ്രസിദ്ധ പ്രസംഗം ഒരുതവണ ഒന്ന് കേട്ടാൽ മതി.
കേരളത്തിലെ പെന്തിക്കോസ്‌തുകാരുടെ 'വത്തിക്കാൻ' പത്തനംതിട്ടയിലെ കുമ്പനാടും തിരുവല്ലയുമാണ്‌. ഇവിടുത്തെ സഭാകേന്ദ്രങ്ങളുടെ മുഖ്യവരുമാനം വിദേശഫണ്ടുകളാണെന്ന് തിരിച്ചറിയപ്പെട്ടുകഴിഞ്ഞു. ഈ വിദേശഫണ്ടുകൾ ഉപയോഗിച്ചാണ്‌ അവർ അന്യമതസ്ഥരെ പരിഹസിക്കുന്നത്‌. എന്നുതന്നെയല്ല, ഇന്ത്യ ഒരു ഹിന്ദു ഭീകരരാഷ്ട്രമാണെന്നും കടുത്ത ഭീഷണിയും പീഡനവും സഹിച്ചാണ്‌ ഞങ്ങളിടെ ജീവിക്കുന്നതും 'രക്ഷ' ഘോഷിക്കുന്നതെന്നും അമേരിക്ക പോലുള്ള രാജ്യങ്ങളിൽ പ്രചരിപ്പിച്ചാണ്‌ ഇവർ വിദേശഫണ്ടുകൾ സ്വരൂപിക്കുന്നത്‌. ആ ഫണ്ടുകളുടെ വലുപ്പം ഊഹാതീതമാണ്‌ . അത്‌ മനസിലാക്കണമെങ്കിൽ കൊച്ചുകേരളത്തിൽ മാത്രം 140-ൽ അധികം വ്യത്യസ്‌ത പെന്തിക്കോസ്‌തുസഭകൾ ഉണ്ടായതിന്റെ കാരണം അന്വേഷിച്ചു ചെന്നാൽ മതി. വാളെടുക്കുന്നവനെല്ലാം വെളിച്ചപ്പാടെന്ന് മട്ടിൽ ഇവിടെ ഓരോ ഉപദേശിയും (അതിന്‌ പ്രത്യേകിച്ച്‌ യോഗ്യത ഒന്നും ആവശ്യമില്ല, നന്നായി വാചകമടിക്കാനുള്ള കഴിവ്‌ മാത്രം മതി) സ്വന്തമായി സഭ രൂപീകരിച്ച്‌ അനുയായികളെ കൂട്ടാൻ മത്സരമാണ്‌. ആളില്ലെങ്കിലും സാരമില്ല ഫണ്ടുമതി. 'ഭീകരരായ' ഹിന്ദുക്കൾ മതി.
എല്ലാ മതമൗലികവാദികളും തങ്ങളുടെ വിശ്വാസങ്ങൾ മാത്രമാണ്‌ ശരി എന്നു പറയുമെങ്കിലും പെന്തിക്കോസ്‌തുകാരുടെയത്ര മൗലിക വാദം മറ്റാർക്കെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ബൈബിൾ ഒഴികെ ഏതു ഗ്രന്ഥവും (സാഹിത്യഗ്രന്ഥങ്ങൾ പോലും!) വായിക്കുന്നതും സിനിമ കാണുന്നതും എന്തിന്‌ ഒരു പാട്ട്‌ കേൾക്കുന്നതുപോലും തികഞ്ഞ ദൈവനിഷേധവും കൊടിയ പാപവുമാണെന്ന് ഇവർ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും സെയ്യുന്നു. സമൂഹത്തിലും മനസിലും വെളിച്ചം കടക്കാനനുവദിക്കാത്ത ഇവരെ കേരളത്തിലെ താലിബാനിസ്‌റ്റുകൾ എന്ന് വിശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.
കേരളത്തിലെ പെന്തിക്കോസ്‌തുകാരെപ്പോലെ ഇത്രയും അടഞ്ഞ സമൂഹം ക്രിസ്‌തീയ വിഭാഗങ്ങളിൽ ലോകത്തെവിടെയെങ്കിലുമുണ്ടോ എന്ന് സംശയമാണ്‌. ഇന്നേവരെയുള്ള കേരളത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ കലാചരിത്രത്തിൽ എടുത്തുപറയത്തക്ക ഒരു വ്യക്‌തിത്വത്തെപ്പോലും സംഭാവന ചെയ്യാൻ പെന്തിക്കോസ്‌തുസഭകൾക്ക്‌ കഴിഞ്ഞിട്ടില്ല എന്ന വസ്‌തുത പ്രത്യേക പഠനാർഹമാണ്‌. ഒരു അടഞ്ഞ സമൂഹം എങ്ങനെയാണ്‌ മനുഷ്യന്റെ കഴിവുകളെയും പ്രതിഭയെയും വറ്റിച്ചു കളയുന്നത്‌ എന്നറിയാൻ പ്രത്യേകിച്ച്‌...
ഈ കാപട്യത്തിനും വിപത്തിനും എതിരെനില്‌ക്കുകയും തുറന്നുകാട്ടുകയും ചെയ്യേണ്ടത്‌ ഇതര ക്രിസ്‌ത്യാനികൾ തന്നെയാണ്‌. അല്ലെങ്കിൽ ഇവരുടെ മതാന്ധപ്രചരണങ്ങൾക്ക്‌ വില കൊടുക്കേണ്ടി വരുന്നത്‌ രണ്ടായിരം വർഷക്കാലം പോറലേല്‌ക്കാതെ കേരളത്തിലെ ക്രിസ്‌ത്യാനികൾ കാത്തുസൂക്ഷിച്ച മതസൗഹാർദ്ദത്തിനായിരിക്കും.

Saturday, August 16, 2008

ദേഷാവോ - ഓർമ്മയുടെ പ്രഹേളിക.

ഖസാക്കിന്റെ ഇതിഹാസം തുടങ്ങുന്ന വരികൾ നിങ്ങൾക്കോർമ്മയുണ്ടോ..?
കൂമന്‍ കാവില്‍ ബസ്സു ചെന്നുനിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക്‌ അപരിതമായി തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കിടയിൽ നാലഞ്ച്‌ ഏറുമാടങ്ങൾക്കു നടുവിൽ താൻ ചെന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം... വരും വരായ്കകളുടെ ഓര്‍മ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃസിസ്ഥമായി തീര്‍ന്നതാണ്. കനിവു നിറഞ്ഞ വാര്‍ദ്ധക്യം, കുഷ്ഠം പറ്റിയ വേരുകള്‍. എല്ലാമതുതന്നെ...
ഇതാണാ വരികൾ...
രവിയ്ക്ക്‌ അപ്പോൾ അങ്ങനെ തോന്നാൻ എന്തായിരിക്കും കാരണം? ആദ്യമായി എത്തിയതാണെങ്കിലും രവിയ്ക്ക്‌ എന്തുകൊണ്ട്‌ ആ സ്ഥലം അപരിതമായി തോന്നിയില്ല. എന്തുതരം ഓർമ്മയുടെ ചുഴികളിൽ പെട്ടാണ്‌ രവി അന്നേരം അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുക..? ഒരു കടുത്ത മതവിശ്വാസി ഒരു പക്ഷേ അതിനെ വ്യാഖ്യാനിക്കുക ഇത്‌ രവിയുടെ രണ്ടാം ജന്മമാകാം, കഴിഞ്ഞ ജന്മത്തിലെ ഓർമ്മകൾ രവിയിൽ ഉണർന്നതാകാം എന്നായിരിക്കും.
ഒരു കേവലവിശ്വാസി പറയുന്നത്‌ ഒരുപക്ഷേ രവി തന്റെ ഓർമ്മയുറയ്ക്കാത്ത ചെറുപ്പകാലത്തെപ്പോഴോ അതുവഴി വന്നിരിക്കാം. അതിന്റെ തികട്ടിവരവാണിത്‌ എന്നാവാം. ശരി. രവി എന്തുകാരണത്താലെങ്കിലും വരട്ടെ. നോവലിൽ പറയുന്നതുപോലെ അത്‌ രവിയുടെ നിയോഗമായിരുന്നു. രവി വന്നു.
സത്യത്തിൽ രവിയ്ക്കു മാത്രമുണ്ടായ ഒരനുഭവമാണോ അത്‌..? രവിയുടേതു മാതിരിയുള്ള പ്രഹേളിക നിറഞ്ഞ ചില ഓർമ്മകൾ നമ്മളെയും ചില നിമിഷങ്ങളിൽ വന്നുതൊടാറില്ലേ..? ഒരു പ്രത്യേക സ്ഥലത്തെത്തുമ്പോൾ പണ്ടെങ്ങോ ഒരു ദിവസം ഞാൻ ഈ വഴി ഇതേ സ്ഥലത്ത്‌ വന്നിട്ടുണ്ട്‌ എന്ന് പെട്ടെന്നൊരു തോന്നൽ.
ചില കാഴ്ചകൾ കാണുമ്പോൾ ഇതേ കാഴ്ക ഞാൻ കുറേദിവസങ്ങൾക്കു മുൻപ്‌ ഇതേപോലെ കണ്ടിട്ടുണ്ട്‌ എന്ന് മനസിലൊരു മിന്നൽ.
ചില പ്രവർത്തികൾ ചെയ്യുമ്പോൾ ഇതേ പ്രവർത്തി ഇതേ പോലെ തന്നെ ഞാൻ ഇന്നലെയും ചെയ്‌തത്താണല്ലോ, ഇതെന്താണൊരു തനിയാവർത്തനം എന്നൊരു തോന്നൽ.
ഉണ്ടാവാറില്ലേ..?
എവിടെനിന്നാണ്‌ ആ ഓർമ്മ നമ്മെ വന്നുതൊടുന്നത്‌..? എപ്പോഴാണ്‌ നമ്മൾ ആ അനുഭവത്തിലൂടെ കടന്നുപോയത്‌. ഓർമ്മ രഹിതമായ ഒരു കാലം നമുക്കുമുണ്ടായിരുന്നോ..? ആ കാലം വന്ന് നമ്മുടെ ഓർമ്മകളെ വീണ്ടും ഉണർത്തിയതാണോ..? എന്തുമാകട്ടെ. ആ അനുഭവത്തിന്‌ വല്ലാത്തൊരു ദുരൂഹതയുടെ മനോഹാരിതയുണ്ടെന്ന് പറയാതെ വയ്യ. കെ.പി. അപ്പന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ഭ്രമിപ്പിക്കുന്ന ദുർഗ്രഹത അതിലുണ്ട്‌.
ഇതേപ്പറ്റി ഞാൻ നടത്തിയ ചില സൗഹൃദാന്വേഷണങ്ങളിൽ ഈ അവസ്ഥവിശേഷത്തിനെ ദേഷാവോ(?) എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌ എന്നറിഞ്ഞു. ഇത്‌ മനസിന്റെ ഒരു തോന്നൽ മാത്രമാണത്രെ. എന്നാലും നമ്മൾ ഒരു രണ്ടാം അനുഭവത്തിലൂടെ കടന്നുപോകുന്നതായി നമുക്ക്‌ തോന്നുന്നുവത്രെ!
എങ്കിൽ രവിയ്ക്കുണ്ടായ ദേഷാവോയാണോ ഖസാക്കിന്റെ ഇതിഹാസത്തിന്റെ ആദ്യവരികൾ..? ഇതേപ്പറ്റി കൂടുതൽ ആധികാരികമായി വിവരിക്കാൻ അറിയാവുന്നവർ ദയവായി ഇതിനോട്‌ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു.